കൊച്ചി:കുനൂർ ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ച മലയാളി സൈനികനും വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസറുമായ എ. പ്രദീപിന്റെ മൃതദേഹം ജന്‍മനാടായ തൃശ്ശൂര്‍ പൊന്നൂക്കരയില്‍ എത്തിച്ചു. പ്രദീപ് പഠിച്ച പുത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളിലേക്കെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനു ശേഷം വീട്ടിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂര്‍ നേരത്തെ പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് വൈകീട്ട് അഞ്ചരയോടെ പൊന്നൂക്കരയിലെ വീട്ടുവളപ്പില്‍ പൂര്‍ണ്ണ സൈനിക ബഹുമതികളോടെ സംസ്‌കാരം നടക്കും.
ഇന്ന് ഉച്ചയോടെ റോഡുമാര്‍ഗമാണ് കോയമ്പത്തൂരില്‍ നിന്ന് മൃതദേഹം വാളയാറിലെത്തിച്ചത്. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ. രാജന്‍, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ദേശീപാതയുടെ ഇരുവശത്തും അന്ത്യോപചാരമര്‍പ്പിക്കാന്‍ ദേശീയപതാകയുമായി നിരവധിപേര്‍ കാത്തുനിന്നിരുന്നു. ധീര ജവാന് മുദ്രാവാക്യം വിളിച്ചുകൊണ്ട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന നിരവധിപേരാണ് വിലാപയാത്ര വരുന്ന വഴിയില്‍ കാത്തുനിന്നിരുന്നത്.
കേന്ദ്രമന്ത്രി വി മുരളീധരന്‍, മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ കൃഷ്ണന്‍കുട്ടി, കെ രാജന്‍ തുടങ്ങിയവര്‍ സ്‌കൂളിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊതുജനങ്ങള്‍ക്കും സഹപാഠികള്‍ക്കും അന്തിമോപചാരമര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ധീരസൈനികന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ സ്‌കൂളിലേക്ക് ഒഴുകിയെത്തുകയാണ്. കോയമ്പത്തൂരില്‍ ആയിരുന്ന പ്രദീപിന്റെ ഭാര്യയെയും രണ്ടുമക്കളെയും വ്യാഴാഴ്ച രാത്രിയോടെ പൊന്നൂക്കരയിലെ വീട്ടിലെത്തിച്ചിരുന്നു. വീട്ടില്‍ വെന്റിലേറ്റര്‍ സഹായത്തോടെ കഴിയുന്ന പ്രദീപിന്റെ പിതാവ് രാധാകൃഷ്ണനും അമ്മ കുമാരിയും മകനായി കാത്തിരിക്കുകയാണ്.
തമിഴ്‌നാട്ടിലെ കൂനൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള കട്ടേരി പാര്‍ക്കില്‍ ഡിസംബര്‍ എട്ട് ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം നടന്നത്. വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേനത്താവളത്തില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലെ ഡിഫന്‍സ് സര്‍വീസസ് കോളേജിലേക്ക് പോവുകയായിരുന്നു സംഘം. കോളജില്‍ സംഘടിപ്പിച്ച കേഡറ്റ് ഇന്ററാക്ഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനായിരുന്നു യാത്ര. ഡല്‍ഹിയില്‍ നിന്ന് രാവിലെയാണ് ബിപിന്‍ റാവത്തും സംഘവും പ്രത്യേക വിമാനത്തില്‍ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ എത്തിയത്. പക്ഷെ കനത്തമഞ്ഞ് കാരണം ഹെലികോപ്ടര്‍ ഇറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സുലൂരിലേക്ക് മടങ്ങി. ഏകദേശം 12.20ന് ശേഷം കുനൂരിലെ കട്ടേരി ഫാമിന് സമീപത്തേക്കായി ഹെലികോപ്ടര്‍ തകര്‍ന്നു വീഴുകയായിരുന്നു. ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത് എന്നിവര്‍ക്ക് പുറമെ ബ്രിഗേഡിയര്‍ എല്‍.എസ് ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, എന്‍.കെ ഗുര്‍സേവക് സിംഗ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്ടറിലെ യാത്രക്കാരുടെ പട്ടികയിലുണ്ടായിരുന്നത്.