ഡിസിസി ഭാരവാഹി പട്ടിക പ്രഖ്യാപനം ഇനിയും നീട്ടാൻ പറ്റില്ലെന്ന് കെ പി സി സി നേതൃത്വം. ഈ മാസം 5 നകം ഡി സി സി പുനഃസംഘടന പട്ടിക കൈമാറണമെന്നാണ് മുഴുവന്‍ ഡി സി സി പ്രസിഡന്റുമാർക്കും കെ പി സി സി പ്രസിഡന്റ് ജി സുധാകരൻ നിർദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ മാസം പകുതിയോടെ തന്നെ പട്ടിക പൂർത്തിയാക്കാനായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ പല കാരണങ്ങളാല്‍ പട്ടിക കൈമാറുന്നത് നീണ്ടുപോയി. ഇതോടെയാണ് കെ പി സി സി നേതൃത്വം കർശനമായി ഇടപെട്ടത്.
പത്തനംതിട്ടയിലെ ഡി സി സി ഭാരവാഹിപ്പട്ടികയിലേക്ക് കൈമാറിയിരിക്കുന്ന എണ്‍പതോളം പേരുകളാണ്. ആകെ മുപ്പത്തിയഞ്ചോളം പേരാണ് ഭാരവാഹിപ്പട്ടികയില്‍ വരുള്ള എന്നിരിക്കേയാണ് ഇത്രയധികം പേരുകള്‍ നിർദേശിക്കപ്പെട്ടിരിക്കുന്നത്.
ജില്ലകളുടെ ചുമതലയുള്ള കെ പി സി സി ഭാരവാഹികള്‍ എല്ലാ ജില്ലകളിലും നേരിട്ടെത്തി നേതൃത്വവുമായി ചർച്ച നടത്തിയാണ് ഭാരവാഹിപ്പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇന്നലെ രാവിലെ 10 മണി മുതൽ കെ പി സി സി ജനറൽ സെക്രട്ടറി എം.എം.നസീറിന്റെ മുൻപാകെ ജില്ലയിലെ എംപിമാർ അടക്കമുള്ള പ്രധാന നേതാക്കളെല്ലാം പേര് കൈമാറി.
ഡി സി സി ഭാരവാഹികള്‍ക്ക് പുറമെ ബ്ലോക്ക് പ്രസിഡന്റുമാരും ഡി സി സി ഭാരവാഹികള്‍ക്ക് പുറമെ ബ്ലോക്ക് പ്രസിഡന്റുമാരുടേയും പട്ടിക കൈമാറാന്‍ കെ പി സി സിയുടെ നിർദേശമുണ്ട്. ഡി സി സി, ബ്ലോക്ക് ഭാരവാഹികളുടെ അഴിച്ച് പണിക്ക് ശേഷം മണ്ഡലം തലത്തിലും നേതൃമാറ്റം ഉണ്ടാവും.
എംപിമാരായ ആന്റോ ആന്റണി, അടൂർ പ്രകാശ് എന്നിവർ നിർദേശിച്ച പേരുകൾ കെ പി സി സി വഴി തന്നെയാണ് കൈമാറിയിരിക്കുന്നത്. പി.ജെ.കുര്യൻ, കെ.ശിവദാസൻ നായർ, പി.മോഹൻരാജ്, ബാബു ജോർജ് തുടങ്ങിയ ജില്ലയില്‍ നിന്നുള്ള മുതിർന്ന നേതാക്കള്‍ കെ പി സി സി ജനറല്‍ സെക്രട്ടറി മുമ്പാകെ നേരിട്ടെത്തി പട്ടിക കൈമാറുകയായിരുന്നു.
15 ഡിസിസി ഭാരവാഹികൾ, 16 എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ എന്നിവരെയാണ് 80 പേരുടെ പട്ടികയില്‍ നിന്നും കണ്ടെത്തേണ്ടതുള്ളത്. 10 ബ്ലോക്ക് കമ്മിറ്റികളുടെ പ്രസിഡന്റുമാരായി 30 പേരുടെ പേരുകളും വന്നിട്ടുണ്ട്. ഈ മാസം പത്തോടെ തന്നെ പട്ടിക പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.