ശിവശങ്കർ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു.തന്നെ നശിപ്പിച്ചതിൽ ശിവശങ്കറിന് വലിയ പങ്ക്.ശിവശങ്കറിന്റെ ഒറ്റ ഫോൺ വിളിയിൽ സ്പേസ് പാർക്കിൽ ജോലി കിട്ടി-ശിവശങ്കറിനെതിരെ സ്വപ്ന സുരേഷ്

Must Read

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവങ്കറിനെതിരെ തുറന്നടിച്ച് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് . എം.ശിവശങ്കറിന്റെ ഒറ്റ ഫോൺവിളിയിലാണു തനിക്കു സ്പേസ് പാർക്കിൽ ജോലി കിട്ടിയതെന്ന് സ്വപ്ന സുരേഷ്. യുഎഇ കോൺസുലേറ്റിൽ ഉദ്യോഗസ്ഥയായിരുന്ന തന്നോട് അവിടം സുരക്ഷിതമല്ലാത്തതിനാൽ രാജിവയ്ക്കാൻ നിർദേശിച്ചതു ശിവശങ്കറാണ്. സ്പേസ് പാർക്കിൽ ജോലിക്കെടുക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയിച്ച കെപിഎംജി എന്ന കൺസൽറ്റൻസിയെ ശിവശങ്കർ ഇടപെട്ടു മാറ്റിയതിനുശേഷമാണ് പിഡബ്ല്യുസിയെ കൊണ്ടുവന്നതെന്നും സ്വപ്ന പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എനിക്കു സർക്കാരുമായി ഒരു ബന്ധവുമില്ലായിരുന്നു. കോൺസുലേറ്റിൽനിന്നു രാജിവച്ചശേഷം ജോലി വേണമെന്നു ശിവശങ്കറിനോടു പറഞ്ഞു. 3 ഓപ്ഷൻ ഉണ്ടെന്നും സ്പേസ് പാർക്കാണ് അതിൽ നല്ലതെന്നും അദ്ദേഹം പറഞ്ഞു. കൺസൽറ്റൻസികളെ ഏർപ്പാടാക്കിയതും ശിവശങ്കറാണ്.

കെഎസ്ഐടിഐഎല്ലിന്റെ ചുമതലയുള്ള ജയശങ്കർ, സ്പേസ് പാർക്ക് ചീഫ് സ്പെഷൽ ഓഫിസർ സന്തോഷ് എന്നിവരെ കാണാനും നിർദേശിച്ചു. അങ്ങനെ ജോലിക്കു കയറി. ഇന്റർവ്യൂവൊന്നും ഉണ്ടായിരുന്നില്ല. എന്റെ സർട്ടിഫിക്കറ്റുകളുടെ കാര്യങ്ങളും ശിവശങ്കറിന് അറിയാമായിരുന്നു’’എന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തി.

എം ശിവശങ്കറിന്റെ നാളെ പുറിത്തിറങ്ങുന്ന പുസ്തകം ‘അശ്വത്ഥാമാവ് വെറും ആന’യിലെ തനിക്കെതിരായ വിമർശനങ്ങൾക്കാണ് സ്വപ്ന മറുപടി നൽകിയത്. ജയിൽ മോചിതയായ ശേഷം ഒരു വാർത്താ ചാനലിന് സ്വപ്ന സുരേഷ് അഭിമുഖം നൽകുന്നത് ആദ്യമാണ്. ഐ ഫോൺ നൽകി ശിവശങ്കറിനെ ചതിക്കേണ്ട കാര്യമില്ലെന്ന് സ്വപ്ന പറയുന്നു. യൂണിടാക് നിർദേശമനുസരിച്ചാണ് ശിവശങ്കറിന് ഐ ഫോൺ നൽകിയത്. ശിവശങ്കറിന് ഫോൺ മാത്രമല്ല നൽകിയതെന്നും സ്വപ്ന അഭിമുഖത്തിൽ പറയുന്നു.


ഫോൺ തനിക്ക് നൽകിയത് സ്വപ്നയുടെ ചതിയെന്ന് ശിവശങ്കർ പുസ്തകത്തിൽ പറഞ്ഞിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യൂണിടാക്കിനെ തെരഞ്ഞെടുത്തത് എം ശിവശങ്കറിന്റെ അറിവോടെയാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇക്കാര്യം അറിയാമെന്ന് കരുതുന്നില്ല. ലൈഫ് മിഷൻ വിഷയവുമായി മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന് ബന്ധമില്ലെന്നും സ്വപ്ന സുരേഷ് പറയുന്നു.ന്യൂസ് 18ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സ്വപ്ന സുരേഷ് ശിവശങ്കറിനെതിരെ വിമർശനം ഉന്നയിച്ചത്.

തന്‍റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തില്‍ ആത്മകഥയില്‍ ശിവശങ്കർ എഴുതിയെങ്കില്‍ മോശമാണ്. ശിവശങ്കര്‍ തന്‍റെ ജീവിതത്തിന്‍റെ സുപ്രധാന ഭാഗമായ ആളാണ്. താൻ ശിവശങ്കറിനെ ചതിച്ചിട്ടില്ല. ഐ ഫോൺ നൽകി ഐ.എ എസ് ഉദ്യോഗസ്ഥനെ ചതിക്കേണ്ട കാര്യമില്ല. അതിനു മാത്രം താൻ ഞാൻ വളർന്നിട്ടില്ലെന്നും സ്വപ്ന പറഞ്ഞു. യുഎഇ കോണ്‍സുലേറ്റിലെ അനധികൃത ഇടപാടുകള്‍ ശിവശങ്കറിന് അറിയാം. അതിനാല്‍ ജോലി മാറാന്‍ അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

തന്നെ ചൂഷണം ചെയ്തതാണ് . ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ ഒരുപാട് സഹിച്ചു. സുപ്രധാന തീരുമാനമെടുത്തതു ശിവശങ്കറിന്‍റെ നിര്‍ദേശ പ്രകാരമാണ്. ഒരുപാട് ഉപഹാരങ്ങൾ നൽകിയിട്ടുണ്ട്. അനധികൃത ഇടപാടുകള്‍ ശിവശങ്കര്‍ അറിഞ്ഞുകൊണ്ടാണ് എന്നും സ്വപ്ന വെളിപ്പെടുത്തി.

ആത്മകഥ എഴുതുകയാണ് എങ്കിൽ പലതും വെളിപ്പെടുത്തേണ്ടി വരുമെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു. എന്നെ അറിയില്ല എന്ന് പറയുന്ന ആളിൽ നിന്ന എന്തു പ്രതീക്ഷിക്കാനാണ്. ഞാൻ ഒന്നേകാൽ വർഷം ജയിലിൽ കിടന്നു. ആത്മകഥ എഴുതുകയാണ് എങ്കിൽ ശിവശങ്കർ സാറിനെ കുറിച്ചുള്ള പലതും എനിക്കെഴുതേണ്ടി വരും. അത് ഇതിനേക്കാൾ ബെസ്റ്റ് സെല്ലിങ്-അവാർഡ് വിന്നിങ് പുസ്തകമാകും. ഇതുവരെ ഞാൻ മാധ്യമങ്ങളുടെ മുമ്പിൽ വന്നിട്ടില്ല. സ്വപ്‌ന സുരേഷിനെ ജനം മറക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

എനിക്ക് രണ്ട് മക്കളുണ്ട്. എല്ലാ വിഴുപ്പും ഒരു സ്ത്രീയെ കിട്ടിയപ്പോൾ കെട്ടിവച്ചില്ലേ. തീവ്രവാദം, കള്ളക്കടത്തുകാരി എന്നു പറഞ്ഞ് എന്നെ ജയിലിലിട്ടുണ്ട്. ഞാൻ ഇരയാണ്. എനിക്കിനി ജോലി കിട്ടില്ല. എന്നെ ചൂഷണം ചെയ്യുകയായിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷിച്ചിട്ടും എവിടെയാണ് ഡോളറും സ്വർണവും. എനിക്ക് ആസ്തിയായി ഒന്നുമില്ല. ലോകം തന്ന ചീത്തപ്പേരു മാത്രമാണ് ആസ്തിയായുള്ളതെന്ന് അവർ വ്യക്തമാക്കി. ശിവശങ്കറിൽ നിന്ന് മാന്യമായ പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല. പുസ്തകം പൈസയുണ്ടാക്കാനുള്ള മാർഗമാണ്. പുസ്തകം വായിച്ചത്തിനു ശേഷം മാത്രമേ ബാക്കി കാര്യങ്ങൾ പറയാൻ കഴിയു എന്നും സ്വപ്ന പറഞ്ഞു.

എം.ശിവശങ്കറിന്റെ ആത്മകഥയിൽ, സമ്മാനമായി വിവാദ ഐ ഫോൺ നൽകി തന്നെ ചതിച്ചുവെന്നും മറ്റും സ്വപ്നയ്ക്കെതിരെ ആരോപണം ഉന്നയിച്ചതു കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. തുടർന്നാണ് ഇതിനു മറുപടിയായി ശിവശങ്കറിനെതിരെ അതിഗുരുതര വെളിപ്പെടുത്തലുകളുമായി സ്വപ്നയും രംഗത്തെത്തിയത്.

‘‘ശിവശങ്കർ എന്റെ പഴ്സനൽ കംപാനിയൻ ആയിരുന്നു. 3 വർഷം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ വീട്ടിൽ വരുമായിരുന്നു. മാസത്തിൽ 2 തവണയെങ്കിലും ഒരുമിച്ചു ചെന്നൈയിലോ ബെംഗളൂരുവിലോ പോകുമായിരുന്നു. ഐ ഫോൺ മാത്രമല്ല ഒരുപാടു സമ്മാനങ്ങൾ അദ്ദേഹത്തിനു നൽകിയിട്ടുണ്ട്. ശിവശങ്കർ പറഞ്ഞതെല്ലാം കണ്ണടച്ചു വിശ്വസിച്ചു. അദ്ദേഹം എന്നെ ചൂഷണം ചെയ്തു, ദുരുപയോഗപ്പെടുത്തി, നശിപ്പിച്ചു. അദ്ദേഹം വിആർഎസ് എടുത്തശേഷം ഒരുമിച്ചു ദുബായിലേക്കു പോകാമെന്നു വാഗ്ദാനം ചെയ്തിരുന്നു. ഞാൻ ആത്മകഥ എഴുതിയാൽ ശിവശങ്കറിനെക്കുറിച്ചുള്ള ഒരുപാടു രഹസ്യങ്ങൾ തുറന്നെഴുതേണ്ടി വരും. അദ്ദേഹത്തിന്റെ ആത്മകഥയെക്കാൾ അതിനു വിപണിയുണ്ടാകും’’– സ്വപ്ന പറഞ്ഞു.

‘‘ലൈഫ് മിഷൻ കരാറിൽ യൂണിടാക് കമ്പനിയെ കൊണ്ടുവന്നതെല്ലാം ശിവശങ്കറിന്റെ അറിവോടെയാണ്. മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നോ എന്ന് അന്വേഷിക്കേണ്ട കാര്യം എനിക്കില്ല. സർക്കാരുമായുള്ള പോയിന്റ് ഓഫ് കോൺടാക്ട് ശിവശങ്കർ ആയിരുന്നു. കോൺസൽ ജനറലുമായി ചർച്ച ചെയ്താണു ശിവശങ്കർ എല്ലാം തീരുമാനിച്ചത്. കുറെപ്പേരെ ഇരുട്ടിൽ നിർത്തി അദ്ദേഹം തന്നെയാണ് എല്ലാം ചെയ്തത്. ഇപ്പോൾ ചീഫ് സെക്രട്ടറി ശരിയല്ല, അന്വേഷണ ഏജൻസികൾ ശരിയല്ല. സ്വപ്ന ശരിയല്ല എന്നു പറയണമെങ്കിൽ നല്ല തൊലിക്കട്ടി വേണം. കസ്റ്റംസ് ബാഗേജ് തടഞ്ഞുവച്ച കാര്യവും അദ്ദേഹത്തെ അറിയിച്ചിരുന്നു.

ഡിപ്ലോമാറ്റിക് ബാഗേജിൽ എന്താണ് ഉള്ളതെന്ന് ശിവശങ്കറിന് അറിയാമായിരുന്നു. കോവിഡ് കാലമായതിനാലാണു താമസിക്കുന്നതെന്നും ഉടനെ വിട്ടുകിട്ടുമെന്നുമാണ് അദ്ദേഹം മറുപടി പറഞ്ഞത്. ശിവശങ്കറും താനും നടത്തിയ മിക്കവാറും വിദേശയാത്രകൾ എല്ലാം അനൗദ്യോഗികമായിരുന്നു. ഇന്ത്യയിലേക്കും വിദേശത്തേക്കും ഇൗ യാത്രകൾ ഉണ്ടായിരുന്നു. ഔദ്യോഗികമാക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു.

എല്ലാം എന്റെ തലയിലാക്കി എല്ലാവരും രക്ഷപ്പെടാനാണു ശ്രമിച്ചത്. ഇപ്പോൾ ഞാൻ മാത്രം കുറ്റക്കാരിയായി. എനിക്കപ്പുറത്തേക്ക് അന്വേഷണമില്ല. കസ്റ്റംസ് കേസിൽനിന്ന് പുറത്തുവന്ന് വിവരങ്ങൾ പുറത്തുപറഞ്ഞാൽ കുടുങ്ങും എന്നതിനാൽ എൻഐഎയെ ഇൗ അന്വേഷണത്തിലേക്ക് കൊണ്ടുവന്നത് ശിവശങ്കറിന്റെ ബുദ്ധിയാണെന്ന് വിശ്വസിനീയ കേന്ദ്രങ്ങളിൽനിന്ന് കിട്ടിയത്. ഞാൻ പുറത്തുവന്ന് വാ തുറക്കാതിരിക്കാനായിരുന്നു ഇൗ നീക്കം. ബാഗേജ് പിടിക്കപ്പെട്ടപ്പോൾ ഒളിവിൽ പോകാനും മുൻകൂർ ജാമ്യത്തിന് പോകാനും നിർദേശിച്ചവരിൽ ശിവശങ്കറുമുണ്ടായിരുന്നു.

ബാങ്കിൽ അദ്ദേഹത്തിന്റെ‌ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ പേരിൽ ലോക്കർ എടുത്തത് ശിവശങ്കറിന്റെ നിർദേശ പ്രകാരം. എനിക്ക് വേണുഗോപാലിനെ അറിയില്ലായിരുന്നു. ഞാൻ അധ്വാനിച്ച പണമെല്ലാം ബാങ്ക് എഫ്ഡി അക്കൗണ്ടുകളിലായിരുന്നു. ഇൗ പണം ആരുടേതാണെന്ന് ലോകം ഇതോടെ മനസ്സിലാക്കട്ടെ.

എനിക്ക് എന്തൊക്കെ അറിയാമോ അതൊക്കെ ശിവശങ്കറിനുമറിയാം. ആദ്യം ഞാൻ ഒന്നും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞില്ല. പിന്നീട് ശിവശങ്കറിന്റെ വാട്സാപ് ചാറ്റുമായി വന്ന് ചോദ്യം ചെയ്തപ്പോൾ എല്ലാം വെളിപ്പെടുത്തേണ്ടിവന്നു. ശിവശങ്കറിനെ മനഃപൂർവം പെടുത്താൻ അന്വേഷണ ഏജൻസികൾ ശ്രമിച്ചുവെന്ന അഭിപ്രായം ഇല്ല. അവർ തെളിവുകളുമായി വരുമ്പോൾ എല്ലാം പുറത്തുവരികയായിരുന്നു.

സർക്കാരിനും മുഖ്യമന്ത്രിക്കും ബന്ധമില്ലെന്ന് പറഞ്ഞ് ഓഡിയോ സന്ദേശം പുറത്തുവിട്ടത് ചിലർ പറഞ്ഞതനുസരിച്ചാണ്. രക്ഷിക്കാമെന്ന് ശിവശങ്കർ ഉൾപ്പെടെ പറഞ്ഞ പ്രകാരം ആസൂത്രണം ചെയ്തുണ്ടാക്കിയതാ​ണ് കസ്റ്റഡിയിൽ നിന്ന് പുറത്തുവന്ന ഓഡിയോ ക്ലിപ്. വാടക വീട്ടിലാണു ജീവിക്കുന്നത്. ഒരു ജോലി തരാൻ ആരുമില്ല. ജീവിക്കാൻ ശ്രമിക്കും. കഴിഞ്ഞില്ലെങ്കിൽ ആത്മഹത്യ മാത്രമേ മുന്നിലുള്ളൂ.

മുൻ മന്ത്രി കെടി.ജലീലിനും മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനും ലൈഫ്മിഷനുമായി ബന്ധമില്ല. ശ്രീരാമകൃഷ്ണനമായി വളരെ അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു. ഔദ്യോഗിക വസതിയിലും സ്വകാര്യ ഫ്ലാറ്റിലും പോയി കണ്ടിട്ടുണ്ട് ’’– സ്വപ്ന പറഞ്ഞു.

 

 

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This