തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനു സ്‌പേസ് പാര്‍ക്കില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റായി നിയമിച്ച് നല്‍കിയ ശമ്പളം തിരികെ പിടിക്കാന്‍ സര്‍ക്കാര്‍നീക്കം. സ്വപ്‌നയ്ക്ക് നല്‍കിയ ശമ്പളം മടക്കി നല്‍ണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനു കത്തെഴുതിയിരിക്കയാണ് .
ധനപരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിന്മേലാണ് നടപടി.
വ്യാജ രേഖ ഉപയോഗിച്ചുള്ള നിയമനത്തിലൂടെ സർക്കാരിന് സംഭവിച്ച നഷ്ടം തിരിച്ചു പിടിക്കണമെന്നായിരുന്നു ധനപരിശോധന വിഭാഗത്തിന്റെ റിപ്പോർട്ട്. നഷ്ടം സംഭവിച്ച തുക തിരിച്ചു നൽകണമെന്നാണ് പ്രൈസ് വാട്ടർ കൂപ്പറിന് സർക്കാർ നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എം.ശിവശങ്കർ, കെഎസ്ടിഐഎൽ മുൻ എം ഡി ജയശങ്കർ പ്രസാദ്, പ്രൈസ് വാട്ടർ കൂപ്പർ എന്നിവരിൽ നിന്നും തിരിച്ചു പിടിക്കാനായിരുന്നു ധനപരിശോധന വിഭാഗത്തിന്റെ ശുപാർശ.
ഐടി വകുപ്പിന് കീഴിലെ സ്പെയ്സ് പാർക്കിലാണ് സ്വപ്നയ്ക്ക് നിയമനം ലഭിച്ചത്. കൺസൾട്ടൻസി കമ്പനിയായ പ്രൈസ് വാട്ടർ കൂപ്പറാണ് സ്വപ്നയെ തെരഞ്ഞെടുത്തത്. ധനകാര്യ വകുപ്പിന്റെ ശുപാർശയിൽ ഒരു വർഷമായി ഐടി വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. അതേ ഐടി വകുപ്പാണ് ഇപ്പോൾ നോട്ടീസ് നൽകിയത്. ക്രമക്കേട് കാണിച്ച ഉദ്യോഗസ്ഥരെ ഒഴിവാക്കി പ്രൈസ് വാട്ടർ കൂപ്പറിൽ നിന്ന് മാത്രം നഷ്ടം ഈടാക്കാനാണ് നീക്കം.
സ്‌പേസ് പാര്‍ക്കില്‍ സ്വപ്നയുടെ ശമ്പളമായി 19,06,730 രൂപയാണ് പിഡബ്ല്യുസിക്ക് അനുവദിച്ചത്. ഇതില്‍ ജിഎസ്ടി ഒഴിവാക്കിയ തുകയായ 16,15,873 രൂപ പിഡബ്ല്യുസിയില്‍നിന്ന് ഈടാക്കാന്‍ കെഎസ്‌ഐടിഐഎല്‍ എംഡി അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് ധനകാര്യപരിശോധനാ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിഡബ്ല്യുസിയില്‍നിന്ന് തുക ഈടാക്കാന്‍ കഴിയാതെ വന്നാല്‍ അന്നത്തെ ഐടി സെക്രട്ടറിയും കെഎസ്‌ഐടിഐഎല്‍ ചെയര്‍മാനുമായിരുന്ന ശിവശങ്കര്‍ ഐഎഎസ്, അന്നത്തെ എംഡി സി.ജയശങ്കര്‍ പ്രസാദ്, സ്‌പെഷല്‍ ഓഫിസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരില്‍നിന്ന് തുല്യമായി തുക ഈടാക്കണമെന്നും ശുപാര്‍ശ ചെയ്തു.