
കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനർഹമായ പരാജയമാണ് സംഭവിച്ചതെന്ന് എം. സ്വരാജ് പ്രതികരിച്ചു. എൽഡിഎഫ് ഭരണത്തിൽ സംസ്ഥാനത്തിന് സമഗ്രമായ മുന്നേറ്റം ഉണ്ടായിരുന്നുവെന്നും, ഇത് എതിരാളികൾക്കുപോലും നിഷേധിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇത്തരത്തിലുള്ള അനർഹമായ പരാജയങ്ങൾ ഇടതുപക്ഷം മുൻപ് നേരിട്ടിട്ടുണ്ടെന്നും, കനത്ത തോൽവികളുടെ ഇരുട്ടിൽ നിന്ന് മഹാവിജയങ്ങളിലേക്ക് തിരിച്ചെത്തിയ അനുഭവം ഇടതുപക്ഷത്തിനുണ്ടെന്നും സ്വരാജ് ചൂണ്ടിക്കാട്ടി.
ഇക്കുറി തിരഞ്ഞെടുപ്പിൽ നാടിനെയും ജനങ്ങളെയും ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളോ കേരളത്തിന്റെ ഭാവിയോ വോട്ടർമാർ പരിഗണിച്ചിട്ടില്ലെന്നതാണ് തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു. “രണ്ടുതവണ ഇവർ ഭരിച്ചു; ഇനി ഒരു തവണ അവർ ഭരിക്കട്ടെ” എന്ന ഉദാസീനവും അരാഷ്ട്രീയവുമായ ചിന്ത വോട്ടർമാരെ സ്വാധീനിച്ചിരിക്കാമെന്നും സ്വരാജ് വിലയിരുത്തി.
പത്ത് വർഷം മുമ്പത്തെ കേരളത്തിന്റെ അവസ്ഥ പലരും മറന്നുപോയിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇടതുപക്ഷവും തിരുത്തലുകൾ നടത്തണമെന്ന ജനങ്ങളുടെ ആഗ്രഹം മനസ്സിലാക്കുന്നുവെന്നും, ചെറിയ കുറവുകൾ പോലും ജനങ്ങൾ അംഗീകരിക്കാത്ത സാഹചര്യത്തിൽ യാതൊരു ദുരഭിമാനവുമില്ലാതെ ആവശ്യമായ തിരുത്തലുകൾ നടത്താൻ ഇടതുപക്ഷം തയ്യാറാണെന്നും എം. സ്വരാജ് വ്യക്തമാക്കി.
