കൊച്ചി: അമ്മയുടെ റിഹേഴ്‌സല്‍ ക്യാമ്പില്‍ വെച്ച് നടി അന്‍സിബയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കടവന്ത്ര പൊലീസ് ടിനി ടോമിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തു. എറണാകുളം മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശപ്രകാരമാണ് നടപടി, സത്രീത്വത്തെ അപമാനിക്കല്‍, വര്‍ഗീയ അധിക്ഷേപം തുടങ്ങിയവക്കെതിരെയാണ് നടനെതിരെ കേസ് എടുത്തത്. ജിഹാദിയെന്നും മതതീവ്രവാദിയെന്നും വിളിച്ച് ആക്ഷേപിച്ചതിനും, പരസ്യമായി അശ്ലീല-ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തിയതിനുമാണ് കടുത്ത വകുപ്പുകള്‍ ചുമത്തി എഫ്.ഐ.ആര്‍. തയ്യാറാക്കിയിരിക്കുന്നത്. ഇതോടെ താരം കടുത്ത നിയമപ്രതിസന്ധിയിലായിരിക്കുകയാണ്.
കഴിഞ്ഞ ഫെബ്രുവരി 13-ന് കടവന്ത്ര റീജണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന ‘അമ്മ’ കുടുംബസംഗമത്തിന്റെ റിഹേഴ്‌സലിനിടെയാണ് കേസിനാസ്പദമായ സംഭവങ്ങള്‍ ഉണ്ടായത്. നിരവധി പ്രമുഖ ചലച്ചിത്ര താരങ്ങള്‍ നോക്കിനില്‍ക്കെയായിരുന്നു ടിനി ടോം അന്‍സിബയ്‌ക്കെതിരെ അധിക്ഷേപകരമായ ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തിയത്. നടിയെ പരസ്യമായി മാനഹാനിപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് എഫ്.ഐ.ആറിലെ പ്രധാന കണ്ടെത്തല്‍.
ഇതിനുപുറമെ, നടി ഒപ്പമുള്ള മറ്റ് അംഗങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുന്ന രീതിയില്‍ വര്‍ഗ്ഗീയ അധിക്ഷേപങ്ങള്‍ നടത്തിയതായും പരാതിയിലുണ്ട്. ‘ജിഹാദി’ എന്നും ‘മതതീവ്രവാദി’ എന്നും വിളിച്ച് നടിയുടെ മതപരമായ വ്യക്തിത്വത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ ടിനി ടോം ബോധപൂര്‍വ്വം പ്രചാരണം നടത്തിയെന്ന് പോലീസ് വ്യക്തമാക്കുന്നു.
അതിനിടെ, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിയമപരമായി നേരിടാനാണ് ടിനി ടോമിന്റെ നീക്കം. പോലീസിന്റെ ഭാഗത്തുനിന്ന് കടുത്ത നടപടികള്‍ ഉണ്ടാകുന്നതിന് മുന്‍പായി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്ന കാര്യം നടന്‍ നിയമവിദഗ്ദ്ധരുമായി ആലോചിച്ചുവരികയാണ്. മറുഭാഗത്ത്, കേസ് രജിസ്റ്റര്‍ ചെയ്ത കടവന്ത്ര പോലീസ് വരുംദിവസങ്ങളില്‍ തന്നെ ടിനി ടോമിനെ ചോദ്യം ചെയ്യാനായി വിളിപ്പിക്കും. പ്രാഥമിക അന്വേഷണത്തിന് ശേഷം നടന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് പോലീസ് നീങ്ങുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
വ്യക്തിപരമായും കുടുംബപരമായും സ്വഭാവഹത്യ നടത്താന്‍ ശ്രമിച്ചെന്നും പിതാവുമായി ബന്ധപ്പെടുത്തി വരെ വ്യാജ പ്രചാരണം നടത്തിയെന്നും പരാതിയില്‍ പറയുന്നു. കൂടാതെ, തന്നെ ‘ജിഹാദി’, ‘മത തീവ്രവാദി’ എന്നിങ്ങനെ മുദ്രകുത്തി മതപരമായ വിദ്വേഷം സൃഷ്ടിക്കാനും മാനസികമായി തകര്‍ക്കാനും ടിനി ടോം ശ്രമിച്ചതായും അന്‍സിബ ആരോപിച്ചിരുന്നു.ഈ വിഷയത്തില്‍ കടവന്ത്ര പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നടിമാരായ ശ്വേത മേനോന്‍, നീന കുറുപ്പ് എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്ന പരാമര്‍ശം അന്‍സിബയെ ഉദ്ദേശിച്ചുള്ളതല്ലെന്നും പൊതുവായ ഒന്നാണെന്നുമാണ് ശ്വേത മേനോന്റെ സാക്ഷിമൊഴി. താന്‍ ഇത്തരം വാക്കുകള്‍ അന്‍സിബയ്‌ക്കെതിരെ പ്രയോഗിച്ചിട്ടില്ലെന്നാണ് ടിനി ടോം മൊഴി നല്‍കിയത്. ചില കാര്യങ്ങള്‍ കേട്ടതായി പറഞ്ഞെങ്കിലും അതിന് കൃത്യമായ തെളിവുകളോ സമയമോ വ്യക്തമാക്കാന്‍ നീന കുറുപ്പിനു സാധിച്ചില്ല. കൂടാതെ മറ്റ് സാക്ഷികളാരും ഇത്തരം പരാമര്‍ശങ്ങള്‍ കേട്ടതായി സ്ഥിരീകരിച്ചില്ലെന്നുമായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ കാര്യമായ തെളിവുകളില്ലെന്ന കണ്ടെത്തല്‍ മുന്‍നിര്‍ത്തി കേസ് അവസാനിപ്പിക്കണമെന്നായിരുന്നു പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ പൊലീസ് റിപ്പോര്‍ട്ടിനെതിരെ അന്‍സിബ കോടതിയെ നേരിട്ട് സമീപിക്കുകയായിരുന്നു. സ്വകാര്യ അന്യായത്തിനൊപ്പം തന്റെ കൈയിലുള്ള ഡിജിറ്റല്‍ തെളിവുകള്‍ അടക്കമുള്ളവയും അന്‍സിബ കൈമാറിയിരുന്നു.
