
കണ്ണൂർ തളിപ്പറമ്പിൽ സി.പി.ഐ.എമ്മിന് കനത്ത തിരിച്ചടി നൽകിയ വിജയത്തിന് പിന്നാലെ ടി.കെ. ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. സി.പി.ഐ.എം മുൻ നേതാവും ഭാര്യയുമായ കെ.പി. രമണിയോടൊപ്പമാണ് അദ്ദേഹം എത്തിയത്. ആരു വീട്ടിൽ വന്നാലും സ്വീകരിക്കുമെന്നും പാർട്ടി ഒരാളെ തള്ളിയോ എന്ന് നോക്കേണ്ട കാര്യം തങ്ങൾക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഈ സന്ദർശനത്തോട് പ്രതികരിച്ചു. ടി.കെ. ഗോവിന്ദനുമായി തനിക്ക് വലിയ അടുപ്പമുണ്ടെന്നും തന്റെ ശരി തന്റെ ബോധ്യമാണെന്നും നല്ലതും ചീത്തയും താൻ മറക്കില്ലെന്നും വിനോദിനി കൂട്ടിച്ചേർത്തു.
അതേസമയം, ഈ സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നും എന്നാൽ ടി.കെ. ഗോവിന്ദന്റെ രാഷ്ട്രീയ നിലപാടുകളോട് യോജിപ്പില്ലെന്നുമാണ് മകൻ ബിനീഷ് കോടിയേരി പ്രതികരിച്ചത്. ഗോവിന്ദന്റെ നിലപാടിനൊപ്പം നിൽക്കാനാവില്ലെന്നും പാർട്ടി ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് പറഞ്ഞിട്ടുണ്ടെന്നും ബിനീഷ് വ്യക്തമാക്കി. കോടിയേരി ബാലകൃഷ്ണന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് ടി.കെ. ഗോവിന്ദനും കുടുംബവും.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ. ഗോവിന്ദൻ പാർട്ടി വിടുകയായിരുന്നു. തുടർന്ന് യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി തളിപ്പറമ്പിൽ മത്സരിച്ച് വിജയിച്ച അദ്ദേഹം പാർട്ടിക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. ആ വിജയത്തിന് ശേഷമുള്ള ഈ സന്ദർശനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
