
നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരാജയം അപ്രതീക്ഷിതമാണെന്നും പരാജയത്തിന് പിന്നിൽ പ്രധാനമായും സംഘടനാപരമായ പ്രശ്നങ്ങളും പാർട്ടിക്കെതിരെ നടന്ന രാഷ്ട്രീയ പ്രചാരണവേലകളുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. പരാജയത്തെക്കുറിച്ച് സത്യസന്ധമായ വിലയിരുത്തൽ നടത്താനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പാർട്ടി അണികളെയും ജനങ്ങളെയും ഘടകകക്ഷികളെയും നേരിട്ട് കേൾക്കുകയും അവരുടെ അഭിപ്രായങ്ങൾ പരിഗണിക്കുകയും ചെയ്യും.
മെയ്, ജൂൺ മാസങ്ങളിലായി പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചുചേർക്കും. മുഴുവൻ സഖാക്കൾക്കും തങ്ങളുടെ അഭിപ്രായങ്ങൾ നിർഭയമായും സ്വതന്ത്രമായും പറയാൻ അവസരം ഒരുക്കണമെന്നതാണ് നേതൃത്വത്തിന്റെ കർശന നിർദ്ദേശം. ഇതിനായി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കുന്ന ഏരിയ കമ്മിറ്റി യോഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കുന്ന ലോക്കൽ കമ്മിറ്റികളും ഏരിയ കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കുന്ന ബ്രാഞ്ച് യോഗങ്ങളും സംഘടിപ്പിക്കും.
പാർട്ടിക്കെതിരെ നടക്കുന്ന വലിയ പ്രചാരണങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകാൻ എൽഡിഎഫിന് കരുത്തുണ്ട്. ജനഹൃദയങ്ങളിൽ സ്ഥാനമുള്ള മുന്നണിയാണ് ഇതെന്നും ആവശ്യമായ തിരുത്തലുകൾ വരുത്തിക്കൊണ്ട് എൽഡിഎഫ് വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
