കൊച്ചി: പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും വീടുകളിലടക്കം സംസ്ഥാനത്തെ 30 ഇടങ്ങളിൽ പരിശോധനയുമായി കസ്റ്റംസ്. സംസ്ഥാനത്തുടനീളം നടക്കുന്ന വാഹനക്കടത്ത് പരിശോധനയില്‍ നടന് ദുല്‍ഖര്‍ സല്‍മാന്റെ ഡിഫന്‍ഡര്‍ കസ്റ്റംസ് പിടിച്ചെടുത്തു . തമിഴ്നാട് റെജിസ്ട്രേഷന് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡ(TN 01 AS 0155)റാണ് കസ്റ്റഡിയിലെടുത്തത്. കാറിന്റെ മൂന്നാമത്തെ ഓണറാണ് ദുല്‍ഖര്‍ സല്‍മാനെന്നാണ് വിവരം. തമിഴ്നാട് രജിസ്ട്രേഷനാണ് ദുല്‍ഖറിന്റെ വാഹനം. ഇന്ന് രാവിലെ മുതല്‍ ദുല്‍ഖറിന്റെ വാഹനങ്ങളില്‍ പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെയാണ് റോവര്‍ ഡിഫെന്‍ഡര്‍ കസ്റ്റഡിയിലെടുത്തത്.
നടന് മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ ഗാരേജിലും കസ്റ്റംസ് പരിശോധന നടന്നു. നടന് പൃഥ്വിരാജ് സുകുമാരന്‍ ഉള്‍പ്പെടെയുള്ള മറ്റ് സിനിമാ താരങ്ങളുടെയും വ്യവസായികളുടെയും വീടുകളിലും പരിശോധന നടന്നുവരുന്നുണ്ട്. പൃഥ്വിരാജിന്റെ വാഹനം പിടിച്ചെടുത്തില്ല. നടന് അമിത് ചക്കാലക്കലിന്റെ രണ്ട് ലാന്‍ഡ് ക്രൂസര്‍ കാറുകള്‍ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. മധ്യപ്രദേശ്, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളാണ് ഇവ. കേസിന്റെ ഭാഗമായി കസ്റ്റംസ് നടത്തുന്ന പരിശോധനകള്‍ക്കിടെയാണ് നടപടി.പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകള്‍ നേരിട്ട് ഹാജരാകേണ്ടി വരും. ദുല്‍ഖര്‍ സല്‍മാനും, അമിത് ചക്കാലയ്ക്കലും ഹാജരായി രേഖകള്‍ സഹിതം വിശദീകരിക്കണം
ഓപ്പറേഷൻ നുംകൂർ എന്നു പേരിട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ രാജ്യവ്യാപകമായി ഇന്ന് നടത്തുന്ന റെയ്ഡിൽ കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പരിശോധന നടക്കുന്നുണ്ട്. കേരളത്തിലെ പ്രമുഖരായ വ്യവസായികളുടെ വീടുകളിലും കാർ ഷോറൂമുകളിലും പരിശോധന നടക്കുന്നുണ്ട്.വില കൂടിയ ആഢംബര വാഹനങ്ങൾ ഭൂട്ടാനിൽ നിന്നും രജിസ്റ്റർ ചെയ്ത് നികുതി വെട്ടിക്കുന്നവരെ കണ്ടെത്തുന്ന പരിശോധനയാണ് ഓപ്പറേഷൻ നുംകൂർ. ഇത്തരത്തിൽ വാഹനങ്ങൾ കൈപ്പറ്റിയ ഉപഭോക്താക്കളെ തേടിയാണ് ഇന്ന് പരിശോധന നടത്തുന്നത്. നുംകൂർ എന്നാൽ ഭൂട്ടാൻ ഭാഷയിൽ വാഹനം എന്നാണ് അർഥം.
പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും വാഹനങ്ങളൊന്നും കണ്ടെത്താൻ കഴിയാത്തതിനാൽ മടങ്ങി പോയെന്നാണ് വിവരം. കൊച്ചിയിൽ തേവരയിലെ പൃഥ്വിരാജിന്റെ ഫ്ലാറ്റിലും പനമ്പള്ളി നഗറിലെ ദുൽഖറിന്റെ വീട്ടിലും പരിശോധന തുടരുകയാണ്.
റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച 150 വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത് നാലിരട്ടി വിലയ്ക്കു വിറ്റഴിച്ചെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡിആർഐ) കസ്റ്റംസും കേസ് അന്വേഷിക്കുന്നത്.
ലാൻഡ് ക്രൂസർ, ലാൻഡ് റോവർ, ടാറ്റ എസ്യുവികൾ, മഹീന്ദ്ര–ടാറ്റ ട്രക്കുകൾ എന്നിവയും കടത്തിക്കൊണ്ടുവന്ന വാഹനങ്ങളിൽ ഉൾപ്പെടുന്നു. ഭൂട്ടാനിൽ രജിസ്റ്റർ ചെയ്ത വാഹനം പിന്നീട് ഹിമാചൽ പ്രദേശിലെത്തിക്കുന്നു. അവിടെ നിന്നുമാണ് കേരളത്തിലേക്ക് എത്തുന്നത്.ഹിമാചൽ പ്രദേശിലെ എച്ച്പി–52 റജിസ്ട്രേഷൻ നമ്പറിലാണ് കൂടുതൽ വാഹനങ്ങളും രജിസ്റ്റർ ചെയ്തിട്ടുള്ളത്. അവിടത്തെ രജിസ്ട്രേഷൻ അതോറിറ്റിയുടെ എൻഒസി ഉൾപ്പെടെയാണ് കേരളത്തിൽ കാറുകൾ വിൽക്കുന്നത്.
കേരളത്തിൽ എത്തിച്ച പല വാഹനങ്ങളും റീ രജിസ്റ്റർ ചെയ്ത് ‘കെഎൽ’ നമ്പറുകളാക്കിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയിൽ താഴെ വിലയ്ക്കാണ് ഭൂട്ടാൻ പട്ടാളം വാഹനങ്ങൾ ഒരുമിച്ച് വിറ്റത്. ഇത്തരം വാഹനങ്ങൾ കേരളത്തിൽ 40 ലക്ഷം രൂപയ്ക്ക് വരെ വിറ്റഴിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
സംസ്ഥാനത്തെ ആഡംബര കാറുകളുടെ ഷോറൂമുകളിലും ഇടനിലക്കാരുടെ വീടുകളിലും കസ്റ്റംസ് പരിശോധന നടത്തി. ഇറക്കുമതി തീരുവ വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് വാഹനങ്ങള്‍ കേരളത്തിലെത്തിച്ച് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നതായി കസ്റ്റംസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഒരു ലക്ഷം രൂപയ്ക്ക് വാങ്ങുന്ന വാഹനങ്ങള്‍ കേരളത്തിലെത്തിച്ച് പത്ത് ലക്ഷം രൂപ വരെ ഈടാക്കിയാണ് ഇടനിലക്കാര്‍ വിറ്റഴിച്ചിരുന്നത്. ഷിംല റൂറല്‍ എന്ന ആര്‍ടിഒയ്ക്ക് കീഴിലാണ് ഇത്തരം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്നും കണ്ടെത്തി. മൂന്ന് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയില്‍ വില കാണിച്ചാണ് ഇവ ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നത്. ഇന്ത്യന്‍ വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്ത ശേഷം കേരളത്തില്‍ വില്പന നടത്തുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് വിധേയരാകുന്നുണ്ട്. വാഹനങ്ങളുടെ രേഖകള്‍ ഉള്‍പ്പെടെയുള്ളവ വിശദമായി പരിശോധിച്ചു വരികയാണ്. അനധികൃത ഇറക്കുമതി തടയുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായാണ് കസ്റ്റംസ് റെയ്ഡ് നടക്കുന്നത്.
