രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി ഹസ്സൻകുട്ടി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഭാവ വ്യത്യാസമില്ലാതെ പ്രതി ഹസ്സൻകുട്ടി. പ്രതിക്കുള്ള ശിക്ഷാവിധി ഒക്ടോബർ 3 ന് പോക്സോ കോടതി പ്രഖ്യാപിക്കും.രണ്ടു വയസ്സുകാരിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച പേട്ട കുട്ടിക്കടത്തു കേസിൽ പ്രതി ഹസ്സൻകുട്ടി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയശേഷം ജഡ്ജി എം. പി . ഷിബു വിധിന്യായത്തിൽ പ്രതി കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രസക്ത ഭാഗം വായിച്ചു കേൾപ്പിച്ചപ്പോൾ പ്രതി ഭാവ വ്യത്യാസമില്ലാതെ നിർവികാരനായി പ്രതിക്കൂട്ടിൽ നിന്നു.താൻ നിരപരാധിയെന്നും യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും പ്രതി പറഞ്ഞു. (അതേ സമയം വിചാരണക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിക്കഴിഞ്ഞാൽ കുടുംബത്തിന്റെ ഏകാശ്രയം താനാണെന്നും മറ്റും ബോധിപ്പിച്ച് ശിക്ഷയിൽ ഇളവു വേണമെന്ന ദയ ആണ് പ്രതി അപേക്ഷിക്കേണ്ടത്
തട്ടുകട ജോലിക്കാരനായ ഏക പ്രതി അബ്ദുൾ റഹ്മാൻ മകൻ അബു എന്നും കബീർ എന്നും വിളിപ്പേരുള്ള ഹസ്സൻകുട്ടി (47) യുടെ ജാമ്യ ഹർജി കോടതി തള്ളി. മറ്റൊരു പോക്സോ കേസിൽ 2024 ജനുവരി 12 ന് പുറത്തിറങ്ങിയ ശേഷമാണ് ഹസ്സൻകുട്ടി സമാന സ്വഭാവമുള്ള കുറ്റം ആവർത്തിച്ചിരിക്കുന്നതായി ആരോപണമുള്ളത്. അപകടകാരിയായ പ്രതിയെ കൽ തുറുങ്കിലിട്ട് വിചാരണ ചെയ്യാൻ ജഡ്ജി എം.പി. ഷിബു ഉത്തരവിട്ടു. 2024 മാർച്ച് 3 മുതൽ റിമാൻ്റിൽ കഴിയുന്ന പ്രതിക്കാണ് കോടതി ജാമ്യം നിരസിച്ചത്. 2024 ജൂൺ 18 ന് പേട്ട പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പി പി അജിത് പ്രസാദ് ഹാജരായി.
1860 ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 363 ( ആൾ മോഷണം) , 354 ( സ്ത്രീത്വത്തെ അപമാനിക്കണെമെന്ന ഉദ്ദേശ്യത്തോടെയുള്ളെ കൈയ്യേറ്റവും ബല പ്രയോഗവും ), 354 എ ( 1 ) (ഐ) (ലൈംഗിക സമീപനം ഉൾപ്പെടുന്ന ശാരീരിക സ്പർശവും മുന്നേറ്റങ്ങളും) , 307 ( വധ ശ്രമം) എന്നീ വകുപ്പുകളും 2012 ലെ പോക്സോ നിയമത്തിലെയും ജുവനൈൽ ജസ്റ്റിസ് (കെയർ ആൻ്റ് പ്രൊട്ടക്ഷൻ ) (ബാലനീതി) നിയമത്തിലെ 84 (കുട്ടിയെ തട്ടിക്കൊണ്ടു പോയി ഉപേക്ഷിച്ച് അരക്ഷിതാവസ്ഥയിലാക്കൽ) എന്നീ വകുപ്പുകളും ചുമത്തിയാണ് പ്രതിയെ വിചാരണ ചെയ്തത്. 2024
ഫെബ്രുവരി 18 അർദ്ധരാത്രിയിലാണ് സംഭവം നടന്നത്. ചാക്കയിൽ നിന്നും ശംഖുമുഖം – വേളി പോകുന്ന റോഡിൽ ചാക്ക എയർപോർട്ട് റൺവേ മതിലിന് എതിർവശവും ഓൾ സെയിൻ്റസ് കോളേജിന് പുറകു വശത്തുമായുള്ള തുറസ്സായ സ്ഥലത്ത് ടാർപോളിൻ കെട്ടി താമസിക്കുന്ന നാടോടികളായ ബീഹാറി ദമ്പതികളുടെ 4 മക്കളിൽ ഒരു കുട്ടിയായ രണ്ടു വയസ്സുകാരിയെയാണ് തട്ടിക്കൊണ്ടു പോയത്. ദമ്പതികൾ തേൻ സംഭരിച്ച് വിൽക്കൽ , വടക്കേ ഇന്ത്യൻ ഉൽപന്നങ്ങൾ വിൽക്കൽ , വഴിയോര കച്ചവടം എന്നീ തൊഴിലുകളിലേർപ്പെട്ട് ഉപജീവനം നടത്തുന്നവരാണ്.
18 ന് അർദ്ധ രാത്രി തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ കൊച്ചുവേളി റെയിവേ സ്റ്റേഷൻ ബ്രഹ് മോസിന് സമീപമുള്ള പൊന്തക്കാട്ടിലെ ഓടയിൽ നിന്നാണ് കണ്ടെത്തിയത്. പ്രതി കുട്ടിയെ റെയിൽപ്പാളത്തിനരികിലെ കുറ്റിക്കാട്ടിലൂടെയും പാലത്തിനടിയിലൂടെയും മറ്റും കൊണ്ടു നടന്നും അവിടങ്ങളിൽ കുട്ടിയുമൊത്ത് പതുങ്ങിയിരുന്നും ലൈംഗികാതിക്രമം ചെയ്യുകയും
ലൈംഗികാതിക്രമം നടത്തവേ കുട്ടി കരഞ്ഞപ്പോൾ പ്രതി വായ പൊത്തിപ്പിടിക്കവേ കുഞ്ഞ് ഉറങ്ങി ബോധരഹിതയായി. തുടർന്ന് പിടിക്കപ്പെടുമെന്നായപ്പോൾ കുഞ്ഞിനെ ഉപേക്ഷിച്ച് പ്രതി കൃത്യ സ്ഥലത്തു നിന്നും ഒളിവിൽ പോയി. മാർച്ച് 4 ന് കൊല്ലത്തു നിന്നും പോലീസ് പിടിയിലായെന്നാണ് കേസ്.കുഞ്ഞിൻ്റെ ജനന സർട്ടിഫിക്കറ്റ് രേഖയില്ലാത്തതിനാൽ ബീഹാറികളായ മാതാപിതാക്കളുടെ ഡിഎൻഎ പരിശോധനയിൽ ഇരുവരും കുഞ്ഞിൻ്റെ ബയോളജിക്കൽ മാതാപിതാക്കളാണെന്ന് തെളിഞ്ഞു.
സംഭവത്തിൽ പിടിയിലായ പ്രതി ഹസ്സൻകുട്ടി അപകടകാരിയായ കുറ്റവാളിയെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. ലക്ഷ്യബോധമില്ലാതെ കറങ്ങി നടന്ന് കുറ്റകൃത്യം ചെയ്യുന്ന അപകടകാരിയായ കുറ്റവാളിയാണ് ഹസ്സൻകുട്ടി. മോഷണക്കേസുള്‍പ്പെടെ നിരവധിക്കേസിൽ പ്രതിയായ ഹസ്സൻകുട്ടി തട്ടുകടയിൽ ജോലി ചെയ്ത് റോഡരുകിലും ബീച്ചിലുമാണ് കിടന്നുറങ്ങുന്നത്.
താൻ ഗുജറാത്തിലാണ് ജനിച്ചതെന്നും കുട്ടിയായിരുന്നപ്പോള്‍ ദത്തെടുത്ത് നാവായികുളത്ത് എത്തിയതാണെന്നുമാണ് പ്രതിയുടെ കുറ്റസമ്മത മൊഴിയിൽ പറയുന്നത്. കുട്ടിയെ ഉപേക്ഷിച്ച ശേഷം തമ്പാനൂരിൽ നിന്നും ആലുവയിലും അവിടെനിന്നും പളനിയിൽ പോയി തലമൊട്ടയിച്ചുവെന്നും ഇയാള്‍ പറയുന്നതായ കുറ്റസമ്മത മൊഴി പോലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കുട്ടിയെ തട്ടികൊണ്ടുപോയ ദിവസം ധരിച്ചിരുന്ന അതേ വസ്ത്രങ്ങളാണ് പിടികൂടിയപ്പോഴും ധരിച്ചിരുന്നത്.
അന്വേഷണ സംഘത്തിന് പിടിവള്ളിയായത് സിസിടിവി ദൃശ്യങ്ങള്‍ ആണ്. കുട്ടിയെ ഉപേക്ഷിച്ചതിന് ശേഷം മുഖം മൂടി റെയിൽവേ ട്രാക്കുവഴി പോകുന്ന ഒരാളുടെ ദൃശ്യങ്ങള്‍ പിന്തുടർന്നുള്ള അന്വേഷണമാണ് ഹസ്സൻകുട്ടിയെന്ന കബീറിലേക്ക് അന്വേഷണം എത്തിയത്. ഹസ്സൻെറ സിം കാർഡ് പരിശോധിച്ചപ്പോഴും സംഭവം നടന്ന ദിവസം രാത്രിയിൽ ഇയാള്‍ ചാക്കയിൽ എത്തിയെന്ന് വ്യക്തമായി. രണ്ടുവയസ്സുകാരിയെ കണ്ടെത്തിയെങ്കിലും ആരാണ് കുട്ടിയെ തട്ടികൊണ്ടുപോയതെന്നത് കണ്ടെത്താനാകാതെ ആദ്യഘട്ടത്തിൽ പൊലിസ് ഇരുട്ടിൽ തപ്പുകയായിരുന്നു.
