പാലക്കാട്: നെന്മാറ സജിത വധക്കേസില്‍ ചെന്താമരയക്ക് ജീവപര്യന്തം. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കേസില്‍ പ്രതിക്ക് വധശിക്ഷ വിധിക്കണമെന്ന് പോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. യാതൊരു ഭാവവ്യത്യാസവും ഇല്ലാതെയാണ് ചെന്താമര വിധി കേട്ടത്. ഇരട്ട ജീവപര്യന്തത്തിനൊപ്പം 3,25,000 രൂപ പിഴയും വിധിച്ചു.
ചൊവ്വാഴ്ചയാണ് കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. പൊലീസ് കണ്ടെത്തിയ കുറ്റങ്ങളെല്ലാം പ്രതി ചെയ്തുവെന്ന് ജഡ്ജ് പ്രസ്താവിച്ചു. ആറുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് സജിത വധക്കേസില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി വിധി എത്തുന്നത്. മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് ഇരട്ട ജീവപര്യന്തം. മൂന്നേകാല്‍ ലക്ഷം രൂപ പിഴയും കെട്ടണം. നെന്മാറയിലെ ചെന്താമരയുടെ ആദ്യ ക്രൂരതയിലെ വിധിയാണ് ഇത്.
മറ്റൊരു ഇരട്ടക്കൊലക്കേസിലും ചെന്തമാര പ്രതിയാണ്. സജിതാ കൊലക്കേസ് അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമല്ലെന്ന് വിലയിരുത്തിയാണ് സജിതാ കൊലക്കേസിലെ ജീവപര്യന്ത വിധി. തെളിവ് നശിപ്പിച്ചതിന് അഞ്ചു കൊല്ലം ശിക്ഷ. ഇതിനൊപ്പം കൊലപാതകത്തിന് ജീവപര്യന്തം. വീട്ടില്‍ അതിക്രമിച്ച് കയറിയതിനും ജീവപര്യന്തം. ഈ മൂന്ന് ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി കെന്നത്ത് ജോര്‍ജാണ് ചെന്താമരയ്ക്കെതിരായ വിധി പ്രഖ്യാപിച്ചത്. കൊലപാതകത്തിന് പുറമേ വീട്ടില്‍ അതിക്രമിച്ച് കടക്കല്‍, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വിധിച്ചിരുന്നു. കുറ്റക്കാരനെന്ന് വിധിച്ച അന്ന് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോള്‍ ഒന്നും ഇല്ലെന്നായിരുന്നു ചെന്താമരയുടെ മറുപടി. യാതൊരു കുറ്റബോധവും ഭാവഭേദവും ഇല്ലാതെയാണ് ചെന്താമര കോടതിയില്‍ നിന്നത്.
2019ലാണ് കേസിനാസ്പദമായ സംഭവം. തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്ന ചെന്താമരയുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് 2019 ആഗസ്റ്റ് 31ന് സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. സജിതയും പുഷ്പയും ചേര്‍ന്ന കൂടോത്രം നടത്തിയതാണ് ഭാര്യ അകലാന്‍ കാരണമെന്ന് ചെന്താമര കരുതിയിരുന്നു.
ഈ കേസില്‍ പരോളില്‍ ഇറങ്ങിയപ്പോള്‍ സജിതയുടെ ഭര്‍ത്താവ് സുധാകരനെയും ഭര്‍തൃമാതാവിനെയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ഇതോടെ ചെന്താമരയുടെ ക്രൂരത പുതിയ തലത്തിലെത്തി. ഈ സാഹചര്യമാണ് സജിതാ കൊലക്കേസിനും പ്രസക്തിയുണ്ടായത്. രണ്ടാമത്തെ ഇരട്ടക്കൊലയിലും ചെന്താമര ഇനി വിചാരണയെ നേരിടും.
