തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തിൽ സിപിഐയെ അനുനയിപ്പിക്കാൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി എംഎൻ സ്മാരകത്തിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി. മന്ത്രി ജി ആർ അനിലും ചർച്ചയിൽ പങ്കെടുത്തു. പ്രശ്നങ്ങൾ ചർച്ച ചെയ്തെന്നും, കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.മന്ത്രി വി.ശിവന്‍കുട്ടിയുടെ യാത്ര പകുതി വിജയം.മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച ശേഷം സിപിഐ പ്രതിഷേധം അവസാനിപ്പിച്ചേക്കും.
പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിനെ തുടര്‍ന്ന് ഇടഞ്ഞു നില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാനുള്ള സിപിഎമ്മും സിപിഐയും തമ്മിലുള്ള ധാരണയുടെ പേരിലാണ് മന്ത്രി ശിവന്‍കുട്ടി എത്തിയത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തിയ മന്ത്രി, ധാരണാപത്രം ഒപ്പിടാനുള്ള സാഹചര്യങ്ങള്‍ വിശദീകരിച്ചു. കേന്ദ്ര ഫണ്ട് നഷ്ടപ്പെടാതിരിക്കാനാണ് ധാരണാപത്രം ഒപ്പിട്ടതെന്നും വിദ്യാഭ്യാസ നയങ്ങള്‍ മാറില്ലെന്നും സിപിഐയെ ബോധ്യപ്പെടുത്തി. മന്ത്രിയുടെ വാദം മുഖവില്‌ക്കെടുക്കാനാണ് ബിനോയ് വിശ്വത്തിന്റെ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ കടുത്ത തീരുമാനം എടുക്കില്ല. പിണറായി മന്ത്രിസഭയിലെ സിപിഐ മന്ത്രിമാര്‍ക്കും കടുത്ത നിലപാടുകളിലേക്ക് പോകുന്നതില്‍ താല്‍പ്പര്യമില്ല.
ധാരണാപത്രത്തില്‍ ഒപ്പിടുന്നത് സിപിഐ മന്ത്രിമാര്‍ക്കു പുറമേ സിപിഎം മന്ത്രിമാരും അറിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന വിവരം. പലരും മാധ്യമ വാര്‍ത്തകളിലൂടെയാണ് വിവരം അറിഞ്ഞത്. ഒക്ടോബര്‍ 16നാണ് ധാരണാപത്രം തയാറാക്കിയത്. രഹസ്യമായ നീക്കങ്ങളാണ് ഡല്‍ഹിയില്‍ നടന്നത്. ഉന്നത ഉദ്യോഗസ്ഥരില്‍ ചിലര്‍ക്കും മന്ത്രിയുടെ ഓഫിസിനുമാണ് വിവരം അറിയാമായിരുന്നത്. കഴിഞ്ഞ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ പദ്ധതിയെ സിപിഐ എതിര്‍ത്തെങ്കിലും ധാരണാപത്രം തയാറാക്കിയ വിവരം വിദ്യാഭ്യാസമന്ത്രി അവരെ അറിയിച്ചില്ല. കൂട്ടുത്തരവാദിത്തം നഷ്ടമായെന്നും, എന്തു സര്‍ക്കാരാണിതെന്നും സിപിഐ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയതോടെയാണ് വിദ്യാഭ്യാസമന്ത്രി എം.എന്‍.സ്മാരകത്തില്‍ എത്തിയത്.
സൗഹൃദ സംഭാഷണത്തിനാണ് എത്തിയതെന്നായിരുന്നു മന്ത്രിയുടെ മറുപടി. തീര്‍ത്തും വിജയകരമായിരുന്നു സന്ദര്‍ശനമെന്നാണ് എംഎന്‍ സ്മാരകത്തില്‍ നിന്നു ലഭിക്കുന്ന സൂചന. പിഎം ശ്രീയില്‍ ഒപ്പിട്ടതിലെ എതിര്‍പ്പ് മന്ത്രിയെ ബിനോയ് വിശ്വം അറിയിച്ചു. അതിന്റെ സാങ്കേതികത്വം മന്ത്രി വിശദീകരിച്ചു. വിദ്യാഭ്യാസ വകുപ്പിലെ നയപരമായ തീരുമാനമെല്ലാം സിപിഐ മന്ത്രിമാരുടെ ശ്രദ്ധയില്‍ ഇനി നേരത്തെ കൊണ്ടു വരുമെന്നും മന്ത്രി വിശദീകരിച്ചു. അറിയാത പറ്റപ്പോയ പിഴവാണ് നേരത്തെ അറിയിക്കാന്‍ കഴിയാത്തതിന് ന്യായീകരണമായി മന്ത്രി പറഞ്ഞത്. ഇതെല്ലാം സിപിഐ സെക്രട്ടറി ഉള്‍ക്കൊണ്ടുവെന്നാണ് സൂചന. മേലില്‍ ഇത്തരം പിഴവ് ആവര്‍ത്തിക്കില്ലെന്ന ഉറപ്പ് മുഖ്യമന്ത്രി ഇനി സിപിഐയ്ക്ക് നല്‍കും. ഇതോടെ ഈ വിഷയം ഇടതില്‍ കെട്ടടങ്ങും.
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിടാനുണ്ടായ സാഹചര്യം വിശദീകരിച്ച് സിപിഐയെ അനുനയിപ്പിക്കാനായിരുന്നു നീക്കം. പ്രതിഷേധത്തില്‍ നിന്നും പിന്മാറാനും ആവശ്യപ്പെട്ടുവെന്നാണ് വിവരം. കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ മന്ത്രി തയ്യാറായില്ല. എല്ലാ പ്രശ്നങ്ങളും തീരും എന്ന് മാത്രമാണ് മന്ത്രി പറഞ്ഞ്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും മന്ത്രി പറഞ്ഞു. എംഎന്‍ സ്മാരകത്തില്‍ കൂടിക്കാഴ്ച്ചയ്ക്കെത്തിയപ്പോഴും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി തയ്യാറായിരുന്നില്ല. മന്ത്രി ജി ആര്‍ അനിലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. നിലപാടില്‍ നിന്നും ഒരിഞ്ച് പിന്നോട്ടില്ലെന്ന നിലപാടിലാണ് സിപിഐ. ഒപ്പിട്ട ധാരണാപത്രം പിന്‍വലിക്കണമെന്നാണ് മുതിര്‍ന്ന സിപിഐ നേതാവ് പ്രകാശ് ബാബു ഇന്ന് രാവിലെ പ്രതികരിച്ചത്. സിപിഐ മുഖപത്രം ജനയുഗത്തിലും വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു.
ബംഗാളിലെ വീഴ്ച ആവര്‍ത്തിക്കരുതെന്നാണ് സിപിഐ കേന്ദ്രസെക്രട്ടറിയേറ്റിന്റെ മുന്നറിയിപ്പ്. സിപിഐയുടെ ആശങ്ക സിപിഎം പരിഗണിച്ചേ മതിയാകൂവെന്നാണ് മന്ത്രി ചിഞ്ചുറാണിയുടെ വാക്കുകള്‍. എന്നാല്‍ പ്രശ്‌നം ഏതാണ്ട് പരിഹരിച്ചുവെന്നാണ് മന്ത്രി ശിവന്‍കുട്ടി നല്‍കുന്ന സൂചന. ഇതെന്തൊരു സര്‍ക്കാരെന്ന് ചോദിച്ചായിരുന്നു മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമില്ലായ്മയെ കഴിഞ്ഞ ദിവസം ബിനോയ് വിശ്വം വിമര്‍ശിച്ചത്. എല്‍ഡിഎഫ് ഈ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ അപ്പോള്‍ കാണാമെന്ന വെല്ലുവിളിയും ബിനോയ് വിശ്വം നടത്തിയിരുന്നു. തിങ്കളാഴ്ച ചേരുന്ന സംസ്ഥാന എക്സിക്യൂട്ടിവ് യോഗം തുടര്‍നീക്കങ്ങള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കും. അതില്‍ കടുത്ത നിലപാടിലേക്ക് പോകേണ്ടെന്ന ആവശ്യം ബിനോയ് വിശ്വം തന്നെ മുമ്പോട്ട് വയ്ക്കും.
അതേസമയം പിഎം ശ്രീ പദ്ധതിയിൽ നിലപാട് കടുപ്പിക്കുകയാണ് സിപിഐ മന്ത്രിമാർ. ധാരണാപത്രത്തിൽ ഒപ്പിടാനുള്ള കാരണം വിദ്യാഭ്യാസ മന്ത്രി വിശദീകരിക്കണമെന്ന് മന്ത്രി ജിആർ അനിലും, പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയുടെ ആവശ്യം പരിഗണിച്ചേ മതിയാകൂവെന്ന് മന്ത്രി ജെ ചിഞ്ചു റാണിയും ആവശ്യപ്പെട്ടു. പദ്ധതിയെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി എല്ലാം കൃത്യം ആയി പറഞ്ഞുവെന്നായിരുന്നു മന്ത്രി വിഎൻ വാസവന്റെ പ്രതികരണം.
അതിനിടെ പി.എം. ശ്രീ പദ്ധതിയിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ ഇന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം. എ. ബേബിയെ കാണും. പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിൽ എതിർപ്പ് അറിയിച്ച് ഡി. രാജ എം. എ. ബേബിക്കയച്ച കത്തിന് ഇതുവരെ മറുപടി നൽകിയിട്ടില്ല. നേരിൽ കണ്ട് സംസാരിക്കാമെന്നതാണ് ധാരണ. ഇന്ന് വൈകിട്ട് ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
