തിരുവനന്തപുരം:ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിലേക്ക് എത്തിച്ച മലയാളി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിൽ ജോലി ചെയ്യുന്ന ഇയാളെ, രാഹുൽ മാങ്കൂട്ടത്തിലിന്റെ യാത്രാവിവരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ചോദ്യം ചെയ്തുവരികയാണ്. കേസന്വേഷണത്തിന്റെ ഭാഗമായാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ഇയാൾക്ക് കോൺഗ്രസുമായോ രാഹുലുമായോ എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുകയാണ്. ഡ്രൈവറേ കൂടാതെ മറ്റൊരാളും കൂടി കസ്റ്റഡിയിലായിട്ടുണ്ട്. ജോസ് എന്നയാളാണ് എസ്ഐടിയുടെ കസ്റ്റഡിയിലുള്ളത്.
രാഹുലിനെ ബെംഗളൂരുവിൽ എത്തിക്കാനായി ഏർപ്പാടാക്കിയ ആളാണെന്നാണ് നിഗമനം. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റാളുകളെ കുറിച്ചടക്കമുള്ള ചോദ്യങ്ങൾക്ക് ഇയാൾ വ്യക്തമായി മറുപടി നൽകിയിട്ടില്ല. രാഹുലിനെ ബെംഗളൂരുവിൽ എവിടേക്കാണ് എത്തിച്ചത് എന്നടക്കമുള്ള കാര്യങ്ങൾ അന്വേഷണ സംഘം ചോദിച്ചറിയുകയാണ്.
ഇന്നലെ അർധരാത്രി മുതൽ പുലർച്ചെ വരെ ബെംഗളൂർ നഗരത്തിൽ പ്രത്യേക അന്വേഷണംസംഘം തിരച്ചിൽ നടത്തിയിരുന്നു. നാല് കേന്ദ്രങ്ങളിലായിരുന്നു അന്വേഷണം നടത്തിയിരുന്നത്. കൂടുതലായും കർണാടക കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടത്തുന്നത്.
