കോഴിക്കോട്: കോൺഗ്രസിനും യുഡിഎഫിനും മുന്നറിയിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രൻ. അവസരസേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറരുതെന്നും വഴിയമ്പലമായി യുഡിഎഫിനെ നോക്കിക്കാണാൻ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. യുഡിഎഫിൽ വരുമ്പോൾ പി വി അൻവർ സംയമനം പാലിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയ്ക്ക് വിരുദ്ധമായി അൻവർ സംസാരിക്കരുത്. ഘടകക്ഷിയായി പ്രവർത്തിക്കുമ്പോൾ പി വി അൻവർ മാന്യതയോടെ പോകണം. വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടിയെ കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐക്യ ജനാധിപത്യ കക്ഷിയിൽ വരുമ്പോൾ അൻവർ സംയമനം കാണിക്കണം. ഐക്യ ജനാധിപത്യ മുന്നണിയുടെ നിലപാടുകളുമായി യോജിക്കുന്നവരെ മാത്രമേ ഉൾപ്പെടുത്താവൂ എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അതേസമയം യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കിയതിന് പിന്നാലെ പിവി അൻവറിനെ സ്വാഗതം ചെയ്ത് കോഴിക്കോട് ബേപ്പൂരിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നു. മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ ബേപ്പൂരിൽ അൻവർ മത്സരിക്കണമെന്നാണ് യുഡിഎഫ് പ്രവർത്തകരുടെ ആവശ്യം.
എല്ലാവരെയും മുന്നണിയിലേക്ക് കൊണ്ടുവരിക എന്നു പറഞ്ഞാൽ അതിന് പ്രയാസമുണ്ട്. എല്ലാവർക്കും എംഎൽഎ സ്ഥാനം വേണമെന്ന് പറഞ്ഞാൽ അതും അംഗീകരിക്കാൻ പ്രയാസമുണ്ട്. അതുകൊണ്ട് ഒരിക്കലും ഒരു വഴിയമ്പലമായി ഐക്യജനാധിപത്യ മുന്നണിയെ നോക്കി കാണാൻ സാധ്യമല്ലയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
അതേസമയം ഒരുപാട് നന്ദികേട് ജീവിതത്തിൽ നേരിട്ടുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കെ കരുണാകരൻ അനുസ്മരണ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ആർക്കൊക്കെ സഹായം ചെയ്തിട്ടുണ്ടോ അവരെല്ലാം പുറത്തുനിന്നു കുത്തിയിട്ടുണ്ട്. അധികാരം നഷ്ടപെടുമ്പോൾ ആരും കൂടെ ഉണ്ടാവില്ല എന്ന് എല്ലാവരും ഓർക്കണം. തന്നെയും ലീഡറെയും ചിലർ അകറ്റാൻ ശ്രമിച്ചു. അവസാന നാളിൽ ലീഡറെ കാണാൻ ഞാൻ തയ്യാറായില്ല. അന്ത്യാഭിലാഷം ആണെന്ന് പറഞ്ഞു കാറുമായി കെ വി തോമസിനെ പറഞ്ഞയച്ചപ്പോഴാണ് താൻ കാണാൻ തയ്യാറായത്. അന്ന് എന്നെയും ലീഡറെയും അകറ്റിയവരുടെ പേരുകൾ ലീഡർ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുന്നണി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പിവി അൻവറിനേയും സി കെ ജാനുവിനേയും അസോസിയേറ്റ് മെമ്പർമാരായി യുഡിഎഫിൽ ഉൾപ്പെടുത്തിയത്. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് നേട്ടത്തിന് പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് യുഡിഎഫ്. ഫെബ്രുവരിക്കുള്ളിൽ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കി പ്രകടനപത്രിക പുറത്തിറക്കാൻ തീരുമാനം.
