രണ്ടാം പിണറായി സർക്കാരിന്റെ ഭരണത്തിൽ സംഭവിക്കുന്നത് ഗുരുതര വീഴ്ചകളെന്ന് സിപിഎം ജില്ലാ സമ്മേളനത്തിൽ വിമർശനം. ആഭ്യന്തരം ആരോഗ്യം എന്നീ വകുപ്പുകളിൽ വീഴ്ച പറ്റിയെന്നും വിമർശനം.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്നും ആരോപണമുയർന്നു. ജനങ്ങളുടെ ആവശ്യങ്ങളുമായി എത്തുന്ന പാർട്ടി പ്രവർത്തകർക്ക് പോലും വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും പരാതിയുയർന്നു.
രണ്ടാം പിണറായി സർക്കാരിനെതിരെ ജനങ്ങളുടെ ഭാഗത്തുനിന്നും നിരവധി പരാതികളാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ സമ്മേളനത്തിൽനിന്ന് ഏറ്റ വിമർശനങ്ങൾ സർക്കാരിനെ കൂടുതൽ കുഴപ്പത്തിലാക്കും.
ആഭ്യന്തരം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ രണ്ടാം പിണറായി സർക്കാറിന് വീഴ്ച സംഭവിച്ചു എന്നതാണ് സമ്മേളനത്തിൽ ഉയർന്ന പ്രധാന വിമർശനം. സംസ്ഥാനത്തെ ആശുപത്രികളിലെ സേവനങ്ങൾ മെച്ചപ്പെടണമെന്നും സമ്മേളനത്തിൽ അഭിപ്രായങ്ങൾ ഉയർന്നു.
പോലീസിനെക്കുറിച്ചും സമ്മേളനത്തിൽ പരാതികൾ ഉയർന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് നടത്തിയ അഴിഞ്ഞാട്ടവും അക്രമണങ്ങളും രണ്ടാം പിണറായി സർക്കാരിൻറെ ശോഭ കെടുത്തിയെന്ന് സമ്മേളനത്തിൽ അഭിപ്രായങ്ങൾ വന്നു.
ജനങ്ങൾ ഏറെ പരിഹസിച്ച മെഗാ തിരുവാതിരയും കണക്കിന് വിമർശനം നേരിട്ടു. കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി തിരുവനന്തപുരത്ത് നടത്തിയ മെഗാ തിരുവാതിര പാർട്ടി അംഗങ്ങളുടെ അച്ചടക്കമില്ലായ്മയുടെ തെളിവാണെന്ന് സമ്മേളനത്തിൽ ജില്ലാ പ്രതിനിധികൾ പറഞ്ഞു. മെഗാ തിരുവാതിര സംഘടിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
കെ റെയിലും സമ്മേളനത്തിൽ ചർച്ചയായി. പ്രതിപക്ഷം ഉയർത്തുന്ന തെറ്റായ പ്രചാരണങ്ങളെ നേരിടണമെന്നും സമ്മേളനത്തിൽ നിർദ്ദേശം ഉയർന്നു. സമ്മേളനത്തിൽ ഉയർന്ന നിർദ്ദേശങ്ങളും വിമർശനങ്ങളും ഗൗരവത്തോടെ തന്നെ പിണറായി സർക്കാർ കാണുമെന്ന് ഉറപ്പാണ്.