റിപ്പബ്ലിക് ദിനാഘോഷത്തിനിടെ കാസർകോട് മന്ത്രി അഹമ്മദ് ദേവർകോവില്‍ ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവത്തില്‍ പ്രതിപക്ഷ പാർട്ടി നേതാക്കള്‍ വിമർശനം ശക്തമാക്കുന്നു. പതാക തലതിരിച്ച് ഉയർത്തിയ സംഭവത്തില്‍ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കാസർകോട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. പതാക തലകീഴായി ഉയര്‍ത്തിയത് ദൗര്‍ഭാഗ്യകരമാണ് എന്നും റിഹേഴ്സല്‍ നടത്താതെ പതാക ഉയര്‍ത്താന്‍ പാടില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
അഹമ്മദ് ദേവർകോവിലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നായിരുന്നു ബി ജെ പി നേതാക്കളുടെ ആവശ്യം. മന്ത്രി അഹമ്മദ് ദേവർകോവിൽ രാജിവെക്കണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ദേശീയപതാകയോട് അനാദരവ് കാണിച്ച മന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരെ പൊലീസ് കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാതക തലകീഴായി ഉയർത്തിയ ശേഷം മന്ത്രി അഹമ്മദ് ദേവർകോവിൽ സല്യൂട്ടും ചെയ്തുവെന്നത് ഗൗരവതരമായ കാര്യമാണ്. ഇതിനുശേഷം മാദ്ധ്യമപ്രവർത്തകരാണ് പതാക തലകീഴായി ഉയർത്തിയ വിവരം ചൂണ്ടിക്കാട്ടിയത്. ഇത്തരത്തിൽ വലിയ തെറ്റ് പറ്റിയിട്ടും മന്ത്രിക്കും മറ്റ് പോലീസ് ഉദ്യോഗസ്ഥർക്കുമുൾപ്പെടെ പിഴവ് മനസിലായില്ലെന്നത് അപഹാസ്യമാണ് എന്നും സുരേന്ദ്രൻ പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലാണ് ദേശീയ പതാകയോട് അനാദരവ് കാട്ടിയതെന്നതിനാൽ സംഭവം ഡിജിപി അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
തലകീഴെ മറിഞ്ഞ് നിൽക്കുന്ന സർക്കാറിനു ഇതിലും നല്ല ട്രോൾ സ്വപ്നങ്ങളിൽ മാത്രമെന്നായിരുന്നു കെ പി സി സി വർക്കിങ് പ്രസിഡന്റും കല്‍പ്പറ്റ എംഎല്‍എയുമായ ടി സിദ്ദീഖ് പ്രതികരിച്ചത്. സർക്കാറിനെ സിംപോളിക്കായി അവതരിപ്പിച്ച മന്ത്രി ശ്രീ അഹമ്മദ് ദേവർകോവിലിനു എല്ലാ ഭാവുകങ്ങളും നേരുന്നു. തലകീഴെ മറിഞ്ഞ് നിൽക്കുന്ന സർക്കാറിനു ഇതിലും നല്ല ട്രോൾ സ്വപ്നങ്ങളിൽ മാത്രമെന്നും ടി സിദ്ദീഖ് പറഞ്ഞു.
അതേസമയം പതാക തലതിരിച്ച് ഉയർത്തിയ സംഭവത്തിൽ കളക്ടറുടെ ചാർജുള്ള എ ഡി എം അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിയോടാണ് ആവശ്യപ്പെട്ടത്. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയുണ്ടാവുമെന്ന് എഡിഎം അറിയിച്ചു.
ഇതിനിടെ കാസർഗോഡ് ദേശീയ പതാക ഉയർത്തിയപ്പോൾ നടന്ന സംഭവം ദുഖകരമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഈ വിഷയം ഗൗരവമായിട്ടാണ് കാണുന്നത് എന്നും ഇതിൽ അന്വേഷണം നടത്താൻ ജില്ലാ ഭരണകൂടത്തോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.