തളിപ്പറമ്പ് : കൊല്ലപ്പെട്ട എസ് എഫ് ഐ നേതാവ് ധീരജിൻ്റെ വീട് സന്ദർഷിച്ച് എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ. ധീരജിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച ശേഷമാണ് പിസി ചാക്കോ മടങ്ങിയത്.
പിസി ചാക്കോയുടെ കൂടെ വി.ജി രവീന്ദ്രൻ, എം.പി മുരളി, വി.വി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, അനിൽ പുതിയവീട്ടിൽ, മീത്തൽ കരുണാകരൻ, പി.സി സനൂപ് എന്നിവരും ഉണ്ടായിരുന്നു.
കഴിഞ്ഞദിവസം കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ വിമർശനങ്ങൾ കൊണ്ട് മൂടിയ ശേഷമാണ് പി സി ചാക്കോ ധീരജിന്റെ കുടുംബത്തെ സന്ദർശിക്കുന്നത്
ധീരജിന്റെ കൊലപാതകത്തിൽ ഇതുവരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഖേദം പ്രകടിപ്പിച്ചിരുന്നില്ല. ഇതിനാൽ തന്നെ സുധാകരനെ രൂക്ഷമായ ഭാഷയിലാണ് പി.സി. ചാക്കോ വിമർശിച്ചത്.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനില്‍നിന്ന് നല്ല വാക്ക് ഉണ്ടാകുമെന്ന് കേരളത്തില്‍ ആരും കരുതുന്നില്ലല്ലോ എന്നും സുധാകരന്റെ പശ്ചാത്തലം അതല്ലേ എന്നും പിസി ചാക്കോ ചോദിച്ചു.
തോക്ക് കൊണ്ടുനടക്കുകയും അക്രമത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന നേതാവാണ് കെ. സുധാകരനെന്നും പി.സി. ചാക്കോ പറഞ്ഞു.
കോണ്‍ഗ്രസില്‍ ആരും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരല്ല എന്ന് പറഞ്ഞ പിസി ചാക്കോ, നിര്‍ഭാഗ്യവശാല്‍ കെ.പി.സി.സി പ്രസിഡന്റ് എന്ന പദവിയില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു എന്നത് കോണ്‍ഗ്രസ് എത്രത്തോളം തകര്‍ച്ചയിലേക്ക് എത്തിയിരിക്കുന്നു എന്നതിന്റെ സൂചനയാണ് എന്നും കൂട്ടിച്ചേർത്തു.
കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റായി കാണാന്‍ മാനസികമായി തയാറില്ലാത്തവരാണ് കേരളത്തിലെ ഭൂരിപക്ഷം കോണ്‍ഗ്രസുകാരുമെന്നും പി.സി ചാക്കോ വ്യക്തമാക്കി.
അതേസമയം ധീരജ് വധക്കേസിൽ മറ്റു അറസ്റ്റ് കൂടി പോലീസ് രേഖപ്പെടുത്തി. കെഎസ്‌യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി നിതിന്‍ ലൂക്കോസ് ആണ് പോലീസിന്റെ പിടിയിലായത്. മുരിക്കാശേരിയില്‍ നിന്നാണ് കേസിലെ നാലാം പ്രതിയായ നിതിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതുവരെ ആറ് പേരാണ് ധീരജ് കൊലപാതക കേസിൽ അറസ്റ്റിലായത്.
ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. പോലീസിന് ഇതുവരെ കൊല നടത്തിയ കത്തി കണ്ടെത്താൻ സാധിച്ചിട്ടില്ല.